ജലദോഷം വരുന്നത്

ആശുപത്രിയില്‍ ജനിച്ചത് കൊണ്ടാവണം
എനിക്കെപ്പോഴും
മരുന്നുകളുടെ മണമാണെന്നാണ്
സഹമുറിയന്‍ പറയുന്നത്,

ഉമ്മവെച്ച്
ഒന്നും മിണ്ടാതെ പോയ പെണ്ണ്
കാരണസഹിതം എഴുതി
"നിന്നെ കര്‍പ്പൂരം മണക്കുന്നു
എനിക്ക് പേടിയാകുന്നു",

കവിതയെന്ന് കേട്ടപാടെ
കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച
ഫ്രഞ്ചുകാരി മദാമ്മയും പറഞ്ഞു
"നിനക്ക്
നനഞ്ഞ മണ്ണിന്റെ മണമാണ്"

പലരുംപലതെന്ന് പറഞ്ഞ്
സഹികെട്ടാണൊടുവില്‍‌
‍ഞാനുംഎന്നെ മണത്ത് തുടങ്ങിയത്

അങ്ങനെയാണ്
എനിക്കീ
വിട്ടുമാറാത്ത ജലദോഷം തുടങ്ങിയത്

6 comments:

വിശാഖ് ശങ്കര്‍ said...

അബ്ദു,
രോഗവും മരണവും ഇഴചേര്‍ത്ത് ഉഴുതെടുത്ത മണ്ണില്‍ മുഖം ചേര്‍ത്തുവയ്ക്കവേ മനസില്‍ നിറയുന്നത് ഏതു ഗന്ധമാവും?
“ജലദോഷം വരുന്ന”വഴി ഇഷ്ടമായി.

അഭയാര്‍ത്ഥി said...

ഗന്ധങ്ങള്‍.
ഓരൊ ഗന്ധത്തിനും നമ്മുടെ നാടികളില്‍ ചിന്തകളില്‍ ഓരോതരം വികാരങ്ങള്‍
ഉണര്‍ത്താനാകുമത്രെ.
ക്ലോറോഫോം നമ്മളെ മയ്ക്കുന്നു, നൈട്രസ്‌ ഓക്സൈഡ്‌ ചിരിപ്പിക്കുന്നു.

കെമികല്‍ വാര്‍ഫയറുകള്‍,
പെര്‍ഫൂമുകള്‍ ആണിനും പെണ്ണിനും പ്രത്യേകം....

ഇവിടെ ഞാന്‍ ഒരു കൊച്ചുകവിതമണക്കുന്നു. ഇടങ്ങളുടേ തുമ്മലില്‍ പരക്കുന്നത്‌ ബെനൈന്‍ കവിതാ വൈറസുകള്‍.
ബ്ലോഗ്‌ മൊത്തം ഈ റ്റൈപ്‌ ജലദോഷമാകട്ടെ എന്ന്‌ ആഗ്രഹിക്കുന്നു.

Pramod.KM said...

ഈ ജലദോഷത്തില്‍,ദോഷമേതുമില്ലാത്ത കവിതയുടെ തണുത്ത ജലം കാണുന്നു.നന്നായി.

വിഷ്ണു പ്രസാദ് said...

അബ്ദൂ കവിത ഇഷ്ടമായി.

അനിലൻ said...

നിന്നെ കര്‍പ്പൂരം മണക്കുന്നു...

അബ്ദു.. പ്രണയം കവിഞ്ഞൊഴുകിയ നാളില്‍ പ്രിയപ്പെട്ടവള്‍ ഒരിക്കല്‍ എന്നോടിതു പറഞ്ഞിട്ടുണ്ട്.
ഓര്‍മ്മകളെ പിന്നോട്ടു നടത്തി ഈ കവിത.
നന്ദി.

Sandeep PM said...

നന്ദി.ഇഷ്ടപെട്ടു