വികസിച്ചര്‍ക്ക് പറയാനുള്ളത്

ഞ‌ങ്ങള്‍ ആദിവാസികള്‍,
നിങ്ങളുടെ സദാചാര നിഘണ്ടുവിലെ
ഏറ്റവുമാദ്യത്തെ തെറി,

തുരുന്‌‍പു പിടിച്ച നിങ്ങളുടെ നിയമങ്ങള്‍ക്
കൈ വിറക്കാതെ ഉന്നം നൊക്കാന്‍
പിടയ്കുന്ന പരീക്ഷണ വസ്തു,

ഒഴിവുനേരങ്ങളിലെ
വര്‍ഗ്ഗവിപ്ലവ ചൊറിക്ക്
അനുയൊജ്യമായ അടിക്കുറിപ്പ്.

നിങ്ങള്‍ക് പ്രബന്ധമെഴുതാന്‍
ഞങ്ങളച്ചനില്ലാതെ പെറ്റത്
നിങ്ങളുടെ ചൊരയിലാണ്,

ഞങ്ങളുടെ പെങ്ങന്മാര്‍
അടുപ്പിലടക്കപ്പെട്ടത്
നിങ്ങളുടെ കൈകൊണ്ടാണ്,

ഞങ്ങളുടെ പെണ്ണുങ്ങള്‍,
തൂങ്ങാന്‍ പടിച്ചത്
നിങ്ങള്‍ വന്നതിന് ശേഷമാണ്,

ഞങ്ങളുടെ മണ്ണ് ചത്തത്
നിങ്ങളുടെ ലഹരിയിലാണ്,
ഞങ്ങളുടെ മരങ്ങള്‍ വീണത്
നിങ്ങളുടെ വികസനത്തിലാണ്,


വേണ്ട,
സഹതാപത്തിന്റെ കട്ടിച്ചില്ല്‌ വെച്ച്
ഞങ്ങളെയിനിയും നൊക്കണ്ട,
വികസനങ്ങളുടെ
കൊണ്‍ക്രീറ്റ് തണല്‍
ഞങ്ങള്‍ക്കിനി വേണ്ട;

ഞങ്ങള്‍ക് ചാവാന്‍
നിങ്ങള്‍ തന്ന പട്ടിണിയുണ്ട്,
കുഴിമാടങ്ങള്‍ക്
തീകാണാത്ത അടുപ്പും.

12 comments:

Abdu said...

'നിങ്ങള്‍ക് പ്രബന്ധമെഴുതാന്‍
ഞങ്ങളച്ചനില്ലാതെ പെറ്റത്
നിങ്ങളുടെ ചൊരയിലാണ്,
......'

എന്റെ പുതിയ കവിത,

‘വികസിച്ചവര്‍ക്ക് പറയാനുള്ളത്’

-അബ്ദു-

ചില നേരത്ത്.. said...

കവിതയിലൊഴുകുന്ന രോഷത്തിന്റെ പുളപ്പ് അരോചകമാകുന്നു.
ലെനിന്‍ ഗ്രാഡ് പോലെ, ടിയാനന്മെന്‍ സ്ക്ക്വയറു പോലെ, ഞങ്ങള്‍ക്കൊരു ഇടം വേണ്ടതുണ്ടായിരുന്നു.
ചെറുത്ത് നില്‍ക്കാന്‍ നിങ്ങള്‍ക്ക് കരുത്തില്ലാതെ പോയതിനാല്‍ മുത്തങ്ങ വെറുമൊരു കാട്ട്ചെടിയായി ഇന്നും
ഓര്‍മ്മിക്കപ്പെടുന്നു.
അബ്ദൂ, മറവികളിലേക്ക് തുറക്കുന്ന വാതിലുകളുടെ സാക്ഷ തെരഞ്ഞെടുപ്പുകാലങ്ങളില്‍ കൊളുത്തിലിടുക.
ഈ കവിത കാലം തെറ്റി പിറന്നതാണ്. അതിന്റെ ഭംഗി ആസ്വദിക്കുന്നുവെങ്കിലും.

Abdu said...

കുറേ ദിവസങ്ങള്‍ക്കുമുബ് കാട്ടിലുപേക്ഷിക്കപ്പെട്ടുപൊയ മൂന്ന് ആദിവാസിക്കുട്ടികളുടെ വാര്‍ത്ത കണ്ടിരുന്നു, അതിനും മുംബേ അടുപ്പിലടക്കം ചെയ്യപ്പെട്ട ആദിവാസി സ്ത്രീയുടെ വാര്‍ത്ത, കല്യാണം കഴിക്കാത്ത അമ്മമാരുടെ വാര്‍ത്ത, അങ്ങനെ കുറേ വാര്‍ത്തകള്‍, വായനകള്‍, അസ്വസ്ഥമായിരുന്നു മനസ്സ്, അന്നേ മനസ്സിലുണ്ടായിരുന്നതാണ്, വരികള്‍ വന്നില്ല, കവിതയുടെ കാലം എഴുതിയ നേരമല്ല എന്നതാണ് സത്യം

കവിതയുടെ വരിയേക്കാള്‍ രൂക്ഷമാണ് അവരുടെ ജീവിതം, അതാവണം ഭാഷ അങ്ങിനെയായത്,

ചെറുത്തുനില്‍‌കാ‍നുള്ള കരുത്തുകൂടി നമ്മള്‍‌തന്നെയാണ് അവര്‍ക് നഷ്ടപ്പെടുത്തികൊടുത്തത്,

വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി,
വീണ്ടും വരിക,

-അബ്ദു-

വേണു venu said...

അബ്ദൂ വരികള്‍ ഇഷ്ടപ്പെട്ടു.
ചെറുത്തുനില്‍‌കാ‍നുള്ള കരുത്തുകൂടി നമ്മള്‍‌തന്നെയാണ് അവര്ക്കു് കൊടുത്തതു്.
പിന്നെ ഈ പുലമ്പലല്ലേ.
ഞങ്ങള്‍ക് ചാവാന്‍
നിങ്ങള്‍ തന്ന പട്ടിണിയുണ്ട്,
കുഴിമാടങ്ങള്‍ക്
തീകാണാത്ത അടുപ്പും
എന്തോ അര്‍ഥ വ്യത്യാസങ്ങളാണോ?.അതോ മനസ്സിലാക്കിയതില്‍ വന്ന തെറ്റോ?.

Abdu said...

വേണൂ,
വന്നതിനും കമന്റിയതിനും നന്ദി,

ആദിവാസി ചെറുത്തുനില്പുകള്‍ക് കരുത്തു നഷ്ടപ്പെട്ടിരിക്കുന്നു, മുത്തങ്ങ തെളിവ്,

പിന്നെ കുഴിമാടവും പട്ടിണിയും, ഇനിയവര്‍ക്ക് അത് മാത്രമാണ് ബാക്കിയുള്ളത്, അതും നമ്മള്‍ കൊടുത്തതാണ്,

വീണ്ടും വരിക

Rasheed Chalil said...

അബ്ദൂ... വരികളിഷ്ടപെട്ടു. വിമര്‍ശനത്തിന്റെ ചൂട് ആവാഹിക്കാനവുന്നുണ്ട് താങ്കളുടെ വരികള്‍ക്ക്. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

. said...

കെട്ട കാലത്തിന്റെ ഉല്‍കണ്ഠകള്‍ പേറുന്ന അസ്വസ്ഥമായ മനസ്സാണ്‌ അബ്ദുവിന്റേത്‌. ഇതര മലയാളം ബ്ലോഗുകളില്‍ കാണാന്‍ കഴിയാത്ത തീഷ്ണരാഷ്ട്രീയവും അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദനകളോടുള്ള ഐക്യദാര്‍ഢ്യവും വേദനകളില്ലാത്ത ലോകത്തെ -ബദല്‍ ജീവിതത്തെ- സ്വപ്നം കാണുന്ന മുഴുവന്‍ മനുഷ്യരേയും ആവേശഭരിതരാക്കുമെന്ന് തീര്‍ച്ച. പീഡനത്തിനെതിരെ ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും മര്‍ദ്ദകപ്രത്യയശാസ്ത്രത്തിന്റെ നെഞ്ചു തുളച്ചേ കടന്നു പോകൂ. മര്‍ദ്ദക വര്‍ഗത്തിനെതിരെ കവിതയും കയ്യൂക്കും നിര്‍ദ്ദയം പ്രയോഗിക്കപ്പെടേണ്ട ചരിത്ര സന്ദര്‍ഭത്തില്‍ വാക്കിന്റെ ശക്തിയും സൗന്ദര്യവും ആവാഹിച്ച്‌ മുഴുവന്‍ മനുഷ്യവിരുദ്ധ ശക്തികള്‍ക്കെതിരിലും പേന ചലിപ്പിച്ചു കൊണ്ടേയിരിക്കുക.

അഭിവാദ്യങ്ങള്‍

nalan::നളന്‍ said...

സ്വപ്നഭൂമിയില്‍ ഇതിനു കാലം പിഴച്ചുവെങ്കിലും, നമ്മള്‍ കാണാന്‍ ആഗ്രഹിക്കാത്ത ഈ ഭൂമിയില്‍ ഇതിനു കാലം പിഴച്ചിട്ടില്ല, പഴയ്ക്കുകയുമില്ല.

രോഷം ഒരിക്കലും അരോചകമാവുകയില്ല.
അഭിവാദ്യങ്ങള്‍

ഓ. ടോ.:
ഞങ്ങളുടെ പെണ്ണുങ്ങള്‍,
തൂങ്ങാന്‍ പഠിച്ചത് (paThichchath)

അനംഗാരി said...

ഈ കവിത കാലം തെറ്റി പിറന്നതാണോ? അല്ല എന്നാണ് എന്റെ ഉത്തരം. കവിതയിലെ രോഷം കാലത്തിന്റെ കണ്ണാടി തന്നെയാണ്.സമൂഹത്തിന്റെ നിസ്സംഗതകള്‍ക്ക് മുന്നില്‍ നിശ്ശബ്ദരാക്കപ്പെട്ട ഒരു ജനതയുടെ രോഷം ഒരിക്കലും കാ‍ലം തെറ്റിയാകുന്നില്ല. അത് കാലത്തിന് നേര്‍ക്ക് തന്നെ എല്ലായ്പ്പോഴും തിരിച്ച് പിടിച്ചിരിക്കുന്നു.എനിക്കും നിനക്കും അത് കാണാതെ പോകാം. പക്ഷെ അപ്പോഴും അവര്‍ പാടിക്കൊണ്ടേയിരിക്കും, നാളെയുടെ ലോകം അവരുടേതാണെന്ന് ഉറച്ച ശുഭാപ്തി വിശ്വാസത്തോടെ.

ആദിവാസികളുടെ സങ്കടങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടോ?
കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ വേണം...
എന്നിട്ട് ഇത് കാലം തെറ്റിയതാണൊ എന്ന് തീരുമാനിക്കണം...

വിഷ്ണു പ്രസാദ് said...

അബ്ദൂ, ഈ കവിത ഞാന്‍ കാണാതെ പോയി. അനംഗാരിയേട്ടനാണ് ഇങ്ങോട്ട് നയിച്ചത്.അദ്ദേഹത്തിന് നന്ദി.
ഇങ്ങനെ ചില കവിതകള്‍ പിറന്നില്ലെങ്കില്‍ കവി എന്ന് പറയാന്‍ നാമൊക്കെ അറയ്ക്കേണ്ടിവരും.പീഡിതര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഈ കവിത എനിക്കിഷ്ടമായി.മേധാവിത്വമുള്ള സംസ്കാരങ്ങള്‍ ഇതര സംസ്കാരങ്ങളെ വിഴുങ്ങുന്നത് ഒരു ചരിത്രവിദ്യാര്‍ഥിക്ക് നിര്‍വികാരതയോടെ മാത്രമേ കാണാനാവൂ.പക്ഷേ ഒരു കവിക്ക്,ഇത് അസാദ്ധ്യമാണ്.ഈ പ്രതിഷേധങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട് താനും.

ഓ.ടോ.:ഈ വിഷയവുമായി വിദൂരബന്ധമുള്ള ഒരു കവിത അടുത്ത ദിവസം ഞാനെഴുതിയിരുന്നു.ബ്ലോഗിലിട്ടിട്ടില്ല.

Kaippally said...

ഗംഭീരം തന്ന മോനെ.

കെ.പി റഷീദ് said...

ഉള്ളില്‍ ഇപ്പോഴും മനുഷ്യന്‍ പാര്‍ക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തി